Thursday, October 6, 2011

നീ















പൊട്ടിത്തകര്‍ന്നുപോകാം
ഏതു നിമിഷവും
നെടുവീര്‍പ്പുകള്‍ കൊണ്ട്
ഉള്ളു നിറഞ്ഞിരിക്കുന്നയീയടുക്കള.

***

Thursday, September 15, 2011

വീടെത്താതെ പോകുന്ന നമ്മളെന്ന ഒറ്റയടിപ്പാത

തിരക്കിന്റെ പൊടിയും പുകയും
നിറഞ്ഞ്
അപകടങ്ങളുടെ വണ്ടികള്‍
കുത്തിനിറച്ച്
ജീവിതത്തിന്റെ ഹൈവേകള്‍ക്കപ്പുറം,

വീടെത്തുന്നതിന്‍
മുന്നേ
ആവലാതികള്‍ അടര്‍ത്തിമാറ്റി
മനസ്സുകള്‍ നടക്കാനിറങ്ങുന്ന
സ്നേഹത്തിന്റെ തണല്‍മരങ്ങള്‍ നിറഞ്ഞ
ഒരൊറ്റയടിപ്പാതയുണ്ട്.

എത്ര വേഗം നടന്നാലും
വഴി നീണ്ടും വളഞ്ഞും കുറുകിയും
വീടെത്താതെ പോകുന്നപോല്‍...
പ്രണയത്തിന്റെ ദൈവം
പെന്‍സില്‍ കൊണ്ട് വരച്ചിട്ട ചിത്രം പോലെ
പാതയുടെ ഇരുവശവും
അന്യരെപ്പോലെ നിന്ന മരങ്ങള്‍
വെയില്‍ മൂടിയ പകലിന്റെ
അപരിചിതത്വം വലിച്ചു നീക്കി
ഇണകളോട് മിണ്ടിത്തുടങ്ങും.
കൊമ്പ് പൂത്തതും, ഇല കൊഴിഞ്ഞതും,
വെയില്‍ വരച്ചതും,
കിളികള്‍ ചുണ്ട് കോര്‍ത്തതും...

പതുക്കെ പതുക്കെ പകല്‍ചൂടില്‍
ആകാശത്ത് ജെറ്റ് വിമാനങ്ങള്‍ ഊതിവിട്ട
പുകരേഖകള്‍ മാഞ്ഞുപോകും പോലെ
നമ്മള്‍
മരങ്ങള്‍ക്കും ഇടവഴികള്‍ക്കുമൊപ്പം
ഇരുളിലലിഞ്ഞു പോകും.

പരിഭവങ്ങളുടെ ഒറ്റമുറി,
അപകടങ്ങളുടെ റോഡ്,
തിരക്കും മടുപ്പും സമാസമം
കുറുക്കിയെടുത്ത ഓഫീസ്...
ഒരിക്കലും ഇളകിമാറാനാവാതെ
പാളങ്ങളുടെ ഇടയില്‍പ്പെട്ടു പോയ
തീവണ്ടി പിന്നെയും കൂകിതുടങ്ങും!
വീണ്ടും
അടുത്ത സന്ധ്യയില്‍
പുനര്‍ജ്ജനിക്കും വരെ.
***